ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്തുവയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ചത് ആരും പഠിപ്പിച്ചിട്ടല്ലെന്നു വ്യക്തമാക്കി കുട്ടിയുടെ പിതാവ്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം താന്‍ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആര്‍ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും പിതാവ് പറഞ്ഞു.

തന്നെ ആരും മുദ്രാവാക്യങ്ങള്‍ പറഞ്ഞു നല്‍കി പഠിപ്പിച്ചിട്ടില്ലെന്നും നേരത്തെ കേട്ടിട്ടുള്ള മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്തു വിളിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. അര്‍ഥം ഒന്നും അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പത്തുവയസ്സുകാരന്റെ പ്രതികരണം. നേരത്തെ എന്‍.ആര്‍.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ കസ്റ്റഡിയിലെടുത്ത പിതാവിനെ ആലപ്പുഴ സൗത്ത് പോലീസിന് കൈമാറും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനും കൗണ്‍സിലിങ്ങിന് വിധേയമാക്കാനുമാണ് പോലീസിന്റെ നീക്കം.

അതിനിടെ, കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *