പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്.

അതിനിടെ, കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തില്‍ അപലപിച്ചു.

രണ്ട് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അതേസമയം, ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി. ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ പരിധി ലംഘിക്കരുതെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ നേട്ടങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നും വക്താക്കളോട് പാര്‍ട്ടി നിര്‍ദേശിച്ചു. ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടേയും ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പര്‍മര്‍ശങ്ങള്‍ വന്‍വിവാദമാകുകയും രാജ്യാന്തര തലത്തിലടക്കം വലിയ വിമര്‍ശനം വിളിച്ചു വരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *