നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് നേതാക്കൾ. സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവായിരുന്നു വിവി പ്രകാശ് എന്ന് രാഹുൽ ഗാന്ധി എം പി അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദു:ഖം രേഖപ്പെടുത്തി.

കോൺഗ്രസ് നേതാക്കൾക്ക് തീരാനഷ്ടമാണ് വി വി പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.സഹോദരനെ നഷ്ടപ്പെട്ട വേദനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സ്വാർത്ഥ താൽപര്യങ്ങൾ ഇല്ലാത്ത നേതാവായിരുന്നു വിവി പ്രകാശെന്ന് ഇ ടി മുഹമ്മദ് ബഷീർ അനുസ്മരിച്ചു. ‘എന്ത് പറയണമെന്ന് എനിക്ക് തന്നെ അറിയില്ല. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പാർട്ടിയ്ക്കുണ്ടായ ഈ നഷ്ടം കാലം നികത്തട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’- കെ സുധാകാരൻ എം പി പറഞ്ഞു.

വി.വി. പ്രകാശിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും. 

എല്ലാ ജനവിഭാഗങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതിലും ഇവിടുത്തെ സാമുദായിക സൗഹൃദവും സമതുലിതാവസ്ഥയും നിലനിര്‍ത്തുന്നതിലും പ്രകാശ് വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യത്തിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്നു പ്രകാശ്. പ്രകാശിന്റെ വിയോഗം കുടുംബത്തിനും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം കനത്തതാണ്, വലുതാണ്. പക്ഷെ അതിനേക്കാളേറെ വലിയ നഷ്ടമാണ് സമൂഹത്തിനുണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വളരെ അപ്രതീക്ഷിതമായ സന്ദര്‍ഭത്തിലാണ് പ്രകാശിന്റെ വിയോഗമെന്ന് കെ.പി.എ. മജീദ് പ്രതികരിച്ചു. മലപ്പുറം ജില്ലയിലെ യു.ഡി.എഫിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിലും ഐക്യപ്പെടുത്തിയതിലും ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിലും നേതൃപരമായ പങ്കുവഹിച്ചയാളാണ് പ്രകാശ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *