രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഇടതു നേതാക്കളെ അറിയിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു.
അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പവാറിന്റെ പ്രസ്താവന.

സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാന്‍ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു.

പ്രതിപക്ഷം ഒരു സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്നിരുന്ന അഭിപ്രായം. ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്ത് വന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി അദ്ധ്യക്ഷനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയെയും ഖാര്‍ഗെ സന്ദര്‍ശിച്ചിരുന്നു. എഎപിയുടെ സഞ്ജയ് സിംഗും ഞായറാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പവാര്‍ തള്ളിയതോടെ, മമത ബാനര്‍ജി നാളെ വിളിച്ച യോഗം നിര്‍ണായകമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. പവാര്‍ പിന്‍വാങ്ങിയതിനാല്‍, ഗുലാംനബി ആസാദ്, യശ്വന്ത് സിന്‍ഹ, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *