പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇപ്പോള്‍ സ്വപ്നയുടെ മൊഴികളിൽ സംശയം ആണെങ്കിൽ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത് എന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.പിണറായി വിജയന്‍ അഴിമതി നടത്തുമോ എന്ന തോന്നലാണ് ഇപ്പോള്‍ വി.ഡി സതീശനുള്ളത്. ഇത്രയും സംശയമുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസുകാരെ വെറുതെ പോലീസിന്റെ തല്ലുകൊള്ളാന്‍ പറഞ്ഞയച്ചതെന്നും വി.മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടം പിടിക്കേണ്ടത് പ്രതിപക്ഷ നേതാവിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോവും. അങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും അവസ്ഥയെന്ന് വി.ഡി സതീശനറിയാം. അതുകൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംശയം തോന്നുന്നത്. ഞങ്ങള്‍ക്കേതായാലും ആ സംശയമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങളില്‍ മറുപടി പറയുന്നതിന് പകരം ആളുകളെ വഴിനടക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഓടിയളിക്കുകയല്ല ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്. സ്വപ്‌നയുടേത് പുതിയ വെളിപ്പെടുത്തലൊന്നുമല്ലെന്നും കൂടുതല്‍ വിശദമായി മൊഴി നല്‍കുകയാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുവാദമില്ലാതെ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് ഐ.ഡി കൊടുത്തിട്ടുണ്ട്. ഇവിടെയുള്ള അക്കൗണ്ടന്റിനടക്കം ഡിപ്ലോമാറ്റിക്ക് ഐ.ഡി കൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതൊക്കെ എന്തിനായിരുന്നുവെന്ന് വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. ഒളിച്ചോടിയിട്ട് കാര്യമില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് മുരളീധരന്‍ പറഞ്ഞു . മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *