അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു.

അഗ്‌നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നീവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും.

നിയമനങ്ങളില്‍ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമനങ്ങളില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവാണ് നല്‍കുക. ആദ്യ ബാച്ചിന് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് നല്‍കും.

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.

അഗ്‌നിപഥ് സൈനീക പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഇതുവരെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബിഹാറില്‍ പ്രതിഷേധക്കാര്‍ തീയിട്ട ജന്‍സേവ എക്സ്പ്രസില്‍ ഉണ്ടായ യാത്രക്കാരനാണ് മരിച്ചത്. ലഖിസാരായിയില്‍ നിന്നുള്ള നാല്‍പ്പതു വയസ്സുകാരന്‍ പുക ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *