കേന്ദ്രസര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും വന്‍ പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ഇവര്‍ രാവിലെ പത്തുമണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചു.

‘അഗ്‌നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്‌നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. കോഴിക്കോട്ട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലാണ് യുവാക്കളുടെ മാര്‍ച്ച് നടന്നത്.

സൈനിക ജോലിക്കായി പരിശീലനം തേടുന്നവരാണ് തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധിക്കുന്നത്. ഇവരില്‍ പലരും സൈന്യത്തിലേക്കുള്ള വിവിധ പരീക്ഷകള്‍ എഴുതിയവരും പരീക്ഷക്കായി കാത്തിരിക്കുന്നവരുമാണ്.

രാവിലെ 9.30-യോടെയാണ് തമ്പാനൂരില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാര്‍ച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് സാഹചര്യം മൂലം ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ പലതും നടന്നിരുന്നെങ്കിലും, അതില്‍ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാര്‍ത്ഥികളാണ് നിലവില്‍ പ്രതിഷേധിക്കുന്നവരില്‍ പലരും. ഒന്നര വര്‍ഷത്തോളമായി ഇവര്‍ ജോലി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.

Leave a Reply

Your email address will not be published. Required fields are marked *