ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാത്രി തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്.

മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയെയും മകളെയും ആളൊഴിഞ്ഞ കനാലിന് സമീപം ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അര്‍ദ്ധരാത്രി തന്നെ യുവതി പൊലീസ് സ്റ്റേഷന്‍ തേടിയെത്തിയാണ് പരാതിപ്പെട്ടത്. കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാന്‍ യുവതിക്ക് സാധിച്ചിട്ടില്ല. യുവതിയെയും മകളെയും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *