സംസ്ഥാനത്ത് കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ത്രിപുരയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി 1977-ല്‍ ആര്‍എസ്എസിന്റെ വോട്ടുകൂടി വാങ്ങി എംഎല്‍എ ആയി സഭയിലെത്തിയ ആളാണെന്ന് സതീശന്‍ തിരിച്ചടിച്ചു.

വി.ഡി സതീശന്‍ പറഞ്ഞത്;

ഹിന്ദുഐക്യ വേദി നേതാവിന്റെ പത്രസമ്മേളനം ജനം ടി.വി പോലും കൊടുത്തില്ല. പക്ഷെ കൈരളി ടി.വി വളരെ പ്രധാനപ്പെട്ട ആ നേതാവിന്റെ പത്രസമ്മേളനം പൂര്‍ണമായും ടെലികാസ്റ്റ് ചെയ്തു. എന്റെ പത്രസമ്മേളനമാണെങ്കില്‍ കൈരളിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും അഞ്ച് പേരെ വിടും.അങ്ങനെടയുള്ളവര്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ പത്രസമ്മേളനത്തില്‍ പോയി ഒരു കാര്യമെങ്കിലും ചോദിച്ചോ? ഹിന്ദു ഐക്യവേദി നേതാവിനെ പ്രോത്സാഹിപ്പിക്കുന്ന കൈരളി ടി.വി ബി.ജെ.പി ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷത്തിന് നേരെ ചോദ്യം ചോദിക്കുകയാണ്.

മന്ത്രി പി രാജീവിന്റെ വീട്ടിലെയും ഓഫീസിലെയും നിത്യസന്ദര്‍ശകനാണ് പത്രസമ്മേളനം നടത്തിയ ഹിന്ദുഐക്യവേദി നേതാവ്. തെരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവിന്റെ നിര്‍ദ്ദേശപ്രകാരമാണ് എനിക്കെതിരെ നിരന്തരമായി പത്രസമ്മേളനം നടത്തുന്നത്. നിയമസഭയിലും എല്ലാ സി.പി.എം നേതാക്കളും പ്രതിപക്ഷ നേതാവിനെതിരെ പ്രസംഗിക്കുകയാണ്. അതിനെല്ലാം നിര്‍ദ്ദേശം നല്‍കുന്നത് പി രാജീവാണ്. തൃക്കാക്കരയിലെ ദയനീയ പരാജയം രാജീവിന് വലിയ ഷോക്കായി. അത് ഈഗോ പ്രശ്നമാക്കി എടുത്ത് എന്റെ പിന്നാലെ നടന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങള്‍ ചോദിക്കാതെ തന്നെ ഹിന്ദു ഐക്യവേദിയുടെ നേതാവ് പറഞ്ഞ കാര്യങ്ങള്‍ മന്ത്രി തന്നെ പറയുകയാണ്. മന്ത്രി പറഞ്ഞിട്ടാണ് ഹിന്ദു ഐക്യവേദി നേതാവ് പത്രസമ്മേളനം നടത്തിയത്. ഞാന്‍ ആര്‍.എസ്.എസിന്റെ വോട്ട് തേടി പോയി എന്ന് പറഞ്ഞാല്‍ നിയോജകമണ്ഡലത്തിലെ ആളുകള്‍ ചിരിക്കും.

വിവേകാനന്ദ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന വാര്‍ത്ത ആഘോഷമാക്കി ദേശാഭിമാനി എഴുതിയിട്ട് എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ കണ്ടല്ലോ. സി.പി.എം നേതാക്കള്‍ പങ്കെടുത്ത എട്ട് പരിപാടികള്‍ ഞങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇ.എം.എസിന്റെ പോക്കറ്റില്‍ കെ.ജി മാരാര്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം, ഇവരെല്ലാം കൂടി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പടം. ഇതൊക്കെ എനിക്ക് തന്നെ പറയേണ്ടി വന്നില്ലേ? ആര്‍.എസ്.എസിന്റെ വോട്ട് തേടിയല്ലേ 77-ല്‍ പിണറായി നിയമസഭയില്‍ എത്തിയതെന്നൊക്കെ നിങ്ങള്‍ തന്നെ പറയിപ്പിച്ചതാണ്.

വി.എസിന്റെ പ്രസംഗം ചോദ്യം ചെയ്യുന്നില്ല. വിവേകാനന്ദന്റെ ഹിന്ദുവും സംഘപരിവാറിന്റെ ഹിന്ദുത്വയും രണ്ടാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ് എം.എല്‍.എ ആയ ഞാന്‍ പോയി ആര്‍.എസ്.എസിന് വേണ്ടി പറയുമോ? വി.എസിന് വേണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗം പറഞ്ഞത് നിങ്ങള്‍ വിശ്വാസിച്ചു. പക്ഷെ സാക്ഷാല്‍ വി.ഡി സതീശന്‍ പറയുന്നതല്ല, സദാനന്ദന്‍ പറയുന്നതാണ് കൈരളിക്കാര്‍ക്ക് വിശ്വാസം. മതേതരത്വത്തെ കുറിച്ചുള്ള എന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഹിന്ദുഐക്യവേദി നേതാവിനെയും സദാനന്ദന്‍മാഷിനെയുമൊക്കെ നിങ്ങളാണല്ലോ തലയില്‍ വച്ചുകൊണ്ട് നടക്കുന്നത്. അവര്‍ പോലും വിട്ടു. സംഭവം അപകടമാണെന്ന് അവര്‍ക്ക് മനസിലായി.

ഒരു ആര്‍.എസ്.എസ് പരിപാടിയിലും പങ്കെടുത്തിട്ടില്ല. ശൈലജ ടീച്ചര്‍ പങ്കെടുത്തത് കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ആണെന്നാണല്ലോ പറഞ്ഞത്. പക്ഷെ പിന്നില്‍ ഭാരതാംബയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. വിജ്ഞാന്‍ ഭാരതി എന്ന ആര്‍.എസ്.എസ് സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തത്. സേവാഭാരതിയുടെ പരിപാടയില്‍ ഐഷ പോറ്റി പങ്കെടുത്ത ചിത്രവും പുറത്ത് വന്നിട്ടുണ്ടല്ലോ. ആ പരിപാടിയിലൊന്നും ഞാന്‍ പങ്കെടുത്തില്ല. പണ്ട് എല്ലാവരും എല്ലാ പാര്‍ട്ടികളുടെ പരിപാടിയിലും പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങനെയൊന്നും പങ്കെടുക്കാറില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി ജയശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. എല്ലാവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവകാശമുണ്ട്. അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല. പക്ഷെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാം. മുഖ്യമന്ത്രി സാധാരണ ബി.ജെ.പിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഒന്നും ഉന്നയിക്കാറില്ല. കോണ്‍സുലേറ്റില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് കേന്ദ്ര മന്ത്രി ജയശങ്കര്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ അവര്‍ തമ്മില്‍ എന്ത് ഇടപാടാണ് ഉണ്ടായിരുന്നത്? വി മുരളീധരനൊക്കെ ദിവസേന എന്തെല്ലാം പറയുന്നുണ്ട്. അതിനോടൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാറില്ല. ജയശങ്കര്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അല്ലാതെ പ്രധാനമന്ത്രിയെ പോലും മുഖ്യമന്ത്രി വിമര്‍ശിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *