നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ്. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

വ്യക്തി ജീവിതത്തില്‍ നടിക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ കേസിനെ തുടര്‍ന്ന് പൊതുമേഖലയില്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ്ജ് രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്‌ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ മുസ്‌ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടത്. ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *