രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. ടിപ്പു സുല്‍ത്താനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടക സര്‍ക്കാരിന്റെ ഈ അല്‍പ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് ബൊമ്മെ നെഹ്റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ് ആര്‍ ബൊമ്മെയെയും പിതാവിന്റെ രാഷ്ട്രീയ ഗുരു എംഎന്‍ റോയിയെയും അപമാനിച്ചുവെന്നും ജയറാം രമേശ് ആരോപിച്ചു. മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ബൊമ്മെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൊമ്മെ ഒരു പാവയെപ്പോലെയാണ് പെരുമാറുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ നയിച്ച മഹാത്മാവാണ് ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തെ എന്തുകൊണ്ടാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ബിഎം സന്ദീപ് പ്രതികരിച്ചു.

പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ പരസ്യത്തില്‍ മഹാത്മാഗാന്ധി, വല്ലഭായ് പട്ടേല്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സവര്‍ക്കര്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, അംബേദ്കര്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൗലാന അബുല്‍ കലാം ആസാദ് എന്നീ നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിപ്ലവകാരി സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കറുടെ പേരും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു എന്നുമാണ് സവര്‍ക്കറുടെ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *