ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ജനങ്ങൾ കടുത്ത ആശങ്കയിലാണ്.ഇന്നലെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നകാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍തന്നെ മൃതദേഹം എന്തുചെയ്തുവെന്നതിനെ കുറിച്ചും ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല.

യമുന നദിയുടെ തീരത്തുള്ള വയലുകളിൽ നാട്ടുകാർ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നു. അതിൽ കൊവിഡ് ബാധിച്ച് മരിച്ച ചിലരുടെ മൃതദേഹങ്ങൾ ഗ്രാമവാസികൾ യമുനയിൽ ഒഴുക്കുകയാണെന്നും പറയപ്പെടുന്നു. പുണ്യനദിയായിട്ടാണ് ജനങ്ങൾ കരുതുന്നത്. മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നദിയിൽ നടത്താറുണ്ട്.

‘ഒന്നോ രണ്ടോ മൃതദേഹങ്ങൾ ഇടയ്ക്ക് യമുനയിൽ പൊങ്ങിക്കിടക്കുന്നത് കാണാം. എന്നിരുന്നാലും കൊവിഡ് വന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുപകരം നദിയിൽ ഒഴുക്കുന്നതാകാം.അതിനാലാണ് ഡസൻ കണക്കിന് മൃതദേഹങ്ങൾ നദിയിൽ കാണപ്പെടുന്നത്.’- ദൃക്‌സാക്ഷി സിയാറാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *