കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖ്, മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നീ പ്രതിപക്ഷ നേതാക്കൾ കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി
എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മ പഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, get well soon…prayers, എന്ന് ടി സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങള്‍ പക്വതയോടെ കാത്ത് സൂക്ഷിക്കുന്ന കോടിയേരിക്ക് രോഗശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ, എന്ന് അബ്ദുറബ്ബ് കുറിച്ചു.
ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും ഒപ്പമുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്. എം വി ഗോവിന്ദന് തുടങ്ങിയ നേതാക്കള്‍ കോടിയേരിയെ യാത്ര അയക്കാന്‍ ഫ്ളാറ്റില്‍ എത്തിയിരുന്നു. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും കോടിയേരിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്. ശേഷം ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറി പദം അദ്ദേഹം ഒഴിഞ്ഞത്
