വീട്ട് ജോലിക്കാരിയോട് അതിക്രൂരമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്ത ജാർഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്ര അറസ്റ്റിൽ. കഴിഞ്ഞ ദിവസം മര്‍ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യയായ സീമ പത്ര, തന്റെ ജീവനക്കാരിയായ സുനിതയെ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു.സീമ പത്ര തന്നെ എല്ലാ ദിവസവും മര്‍ദിക്കാറുണ്ടായിരുന്നെന്നും അടിയേറ്റ് പല്ല് തകര്‍ന്നുവെന്നും സുനിത ചൂണ്ടിക്കാട്ടി. മാത്രമല്ല നിലത്തുവീണ മൂത്രം നക്കിത്തുടക്കാന്‍ നിര്‍ബന്ധിച്ചതായും ദിവസങ്ങളോളം ഭക്ഷണം തരാതിരുന്നതായും ഇവര്‍ ആരോപിച്ചു.സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് വീട്ടുജോലിക്കാരിയായ സുനിതയെ രക്ഷിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിക്കുകയും സുനിത, വിവേകിനോട് താൻ നേരിട്ട ക്രൂരതകൾ തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ സീമയ്ക്കെതിരെ റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻ‌സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തി ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *