കോഴിക്കോട്: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങളെ തുടർന്ന് മുൻ എംഎൽഎ കെ എം ഷാജിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങി മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. രാവിലെ 10:30 ന് പാണക്കാട്ടെ വസതിയിലായിരിക്കും കൂടികാഴ്ച്ച. ജനറൽ സെക്രട്ടറി പിഎംഎ സലാം, ആബിദ് ഹുസൈൻ തങ്ങളും കൂടികാഴ്ച്ചയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കെഎം ഷാജി ഉന്നയിച്ച ആക്ഷേപങ്ങളും തുടർന്ന് പി കെ ഫിറോസ്, എംകെ മുനീർ, പിഎംഎ സലാം തുടങ്ങിയ നേതാക്കളുടെ പരാമർശങ്ങളും ചർച്ചയായേക്കും.

കഴിഞ്ഞ ദിവസമാണ് കെ എം ഷാജിക്ക് മറുപടിയുമായി പിഎംഎ സലാം രംഗത്തെത്തിയത്. സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്നായിരുന്നു സലാം പറഞ്ഞത്. അത്തരം പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതണ്ട. അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും പി എം എ സലാം വിമർശിച്ചു. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ ആണെന്നായിരുന്നു ഷാജിയുടെ പരാമർശം.

ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെയാണ് നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ച് ഇരുവരുടെയും കൂടിക്കാഴ്ച.എന്നാൽ ഇവിടെ രാഷ്ട്രീയം ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. വിദേശത്ത് നടത്തിയ പ്രസംഗങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചതിനെക്കുറിച്ച് ഷാജിയുമായി സംസാരിക്കുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. അതേസമയം, എം കെ മുനീർ ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *