പാലക്കാട്: സാങ്കേതിക തകരാർ മൂലം പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുത്തേക്കും. ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിൽ ഒരെണ്ണം തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന കോൺക്രീറ്റ് പില്ലർ തകർന്നതിനെ തുടർന്നാണ് ഷട്ടർ തുറന്നതെന്നാണ് പ്രാഥമിക നിഗമനം.

ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റർമാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ തുറന്നത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയായിരിക്കുകയാണ്. അഞ്ചുമണിക്കൂർകൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.

അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങൽക്കുത്ത് ഡാമിലും തുടർന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവിൽക്കൂടുതൽ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയിൽ വൻതോതിൽ വെള്ളമുയർന്നാൽ അപകടങ്ങൾക്ക് കാരണമാകും. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കിൽ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവൻ ഒഴുകിത്തീരും. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നൽകുന്നത്. കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു.

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരും; ജാഗ്രത പാലിക്കണമെന്ന് കളക്ടർ:

പറമ്പിക്കുളം റിസർവോയറിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടു മണി മുതൽ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൽക്കുത്തിന്റെ നാല് ഷട്ടറുകൾ ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാൽ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയർന്ന് 4.5 മീറ്റർ വരെ

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ അറിയിച്ചു. അതേസമയം, മീൻപിടിക്കാനോ കുളിക്കാനോ മറ്റോ പുഴയിൽ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെന്റർ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെ താഴ്ന്ന് നിൽക്കുന്ന സാഹചര്യമായതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ ഇല്ലാത്ത സാഹചര്യത്തിൽ എല്ലാ പുഴകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *