31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി.22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്. മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കോടതി ഒഴിവാക്കുകയും ചെയ്തു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
മണിച്ചന്‍ ജയില്‍ മോചിതനാകുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ദുരന്തത്തില്‍ ഇരകളായവര്‍ പ്രതികരിച്ചിരുന്നു. മദ്യദുരന്തത്തിന് കാരണമായ മരുന്ന് മണിച്ചന്‍ കൊടുത്തുവെന്നത് സത്യമാണെങ്കിലും പക്ഷേ അത് മണിച്ചനെ പറ്റിച്ചതാണെന്നും ഇരകളായവര്‍ പ്രതികരിച്ചിരുന്നു.കല്ലുവാതുക്കല്‍ മദ്യദുരന്തം 2000 ഒക്ടോബറിലാണുണ്ടായത്. മണിച്ചന്‍ നല്‍കിയ ചാരായം വില്‍പ്പനനടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി.

നവംബറില്‍ നാഗര്‍കോവിലില്‍നിന്ന് മണിച്ചന്‍ പിടിയിലായി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി.2008 ഏപ്രിലില്‍ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് അത് ഹൈക്കോടതി സ്റ്റേചെയ്തു. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *