കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇടുക്കി കിഴുകാനത്തെ ആദിവാസി യുവാവിന് സമാശ്വാസ സഹായം നൽകി വനം വകുപ്പ്. 5000 രൂപയാണ് സരുണിന് വനം വകുപ്പ് കൈമാറിയത്. നിരാഹാരം കിടന്ന സരുണിന്റെ മാതാപിതാക്കളുടെ ചികിത്സക്കെന്ന് പറഞ്ഞാണ് പണം നൽകിയത്.

സംയുക്ത സമര സമിതി നേതാവിന്റെ അകൗണ്ടിലേയ്ക്കാണ് പണം അയച്ചത്. കേസിൽ നടപടി നേരിട്ട മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയുടെ സ്വകാര്യ അകൗണ്ടിൽ നിന്നാണ് പണമെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെ പണം മടക്കി നൽകി. എന്നാൽ പണം എത്തിയത് ഔദ്യോഗിക സഹായമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം

യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒ വി.സി ലെനിൻ, എൻ.ആർ ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ മോഹനൻ, കെ.ടി ജയകുമാർ എന്നിവരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കൈവശംവച്ചുവെന്ന പേരിലാണ് കള്ളക്കേസിൽ കുടുക്കിയത്. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ നേരത്തേ വനംവകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സരുൺ സജിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്‌മാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കൾകിഴുകാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *