തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഐഎം. തിങ്കളാഴ്ച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പാർട്ടിയും മുന്നണിയും സർക്കാരും കത്തിൽ പ്രതിരോധത്തിലായതോടെയാണ് യോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ നേരിട്ട് പങ്കെടുക്കും.പാർട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു കത്ത് പുറത്തുവന്നതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം കത്ത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്കാവുന്നില്ല. കത്ത് കണ്ടിട്ടില്ല. വ്യാജമാണോയെന്ന് അറിയില്ലെന്നാണ് ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്.

നിയമപരമായി മുന്നോട്ട് പോകും. കത്തിന്റെ വസ്തുത പൊലീസ് അന്വേഷിക്കട്ടെ. പാർട്ടിയിൽ വിഭാഗീയതയില്ല. കത്ത് വ്യാജമാണോയെന്ന് അറിയില്ല. പാർട്ടി പരിശോധിക്കും. പ്രതിപക്ഷത്തിന് മാധ്യമം ഇന്ധനം കൊടുക്കുകയാണ്. മേയർ രാജിവെക്കേണ്ടതില്ല. മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ല. നാട്ടുകാരാണ്. വസ്തുത പുറത്ത് വരട്ടെ.’ എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.പാർട്ടിയിൽ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കൈമാറിയതെന്നും ആനാവൂർ നാഗപ്പൻ നേരത്തെ വിശദീകരിച്ചിരുന്നു.

കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ 295 ഒഴിവുണ്ടെന്നും മുൻഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ അയച്ച കത്താണ് വിവാദമായത്. അതേസമയം അങ്ങനെ ഒരു കത്ത് താൻ നൽകിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ വിശദീകരിച്ചു.മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണ് പരസ്യമായത്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *