മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗ് പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണ്. രാജ്യ വിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ലീഗ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ലീഗ് ഒരു പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണ്. മുസ്ലിങ്ങള്‍ക്ക് മാത്രം അംഗത്വമുള്ളതും മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ പാര്‍ട്ടി. പേരില്‍ തന്നെ മതമുള്ള പാര്‍ട്ടി. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച പാര്‍ട്ടി എപ്പോഴാണ് ഇന്ത്യയില്‍ മതേതര നിലപാട് സ്വീകരിച്ചിട്ടുള്ളത്? ലീഗിനെ കോണ്‍ഗ്രസില്‍ നിന്ന അടര്‍ത്തിയെടുത്ത് എല്‍ഡിഎഫില്‍ ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രമാണ് ഇവിടെ നടക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മാത്രം ലക്ഷ്യംവച്ചുള്ള നീക്കമാണ് സിപിഐഎമ്മിന്റേത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം ലീഗിനെ തഴുകിക്കൊണ്ടുള്ള സിപിഐഎം പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐയില്‍ അതൃപ്തിയാണുള്ളത്. ലീഗിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടെന്ന നിലപാട് സിപിഐ നേതൃത്വം സ്വീകരിച്ചപ്പോള്‍, ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല. പോപ്പുലര്‍ ഫ്രണ്ടിനെ പോലൊരു പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ബിനോയ് വിശ്വം പറഞ്ഞു. സഖ്യത്തിന് കളമൊരുക്കി എന്ന് പറയാനാകില്ല. ഇപ്പോള്‍ ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു.

വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ ലീ?ഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്‌ഐ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു.
ഇനിയും ചര്‍ച്ച ചെയ്യുന്നത് വാര്‍ത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏക സിവില്‍ കോഡ് ബില്‍ ചര്‍ച്ചക്ക് എടുത്തു കൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *