കൊച്ചിന്‍ കാര്‍ണിവലിലൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബിജെപി. പ്രവർത്തകർ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകർ സമ്മതിച്ചു. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽപെട്ടത്. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ചായയുണ്ടെന്ന് ആരോപിച്ച പ്രവർത്തകർ നിർമ്മാണം തടഞ്ഞു. ഈ രൂപത്തിൽ പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാനാവില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു.മുഖം മാറ്റാമെന്ന ഉറപ്പു നൽകിയതോടെയാണു പ്രവർത്തകർ പിൻവാങ്ങിയത്. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്നത്. അറുപത് അടി ഉയരത്തിലാണ് പാപ്പാഞ്ഞിയെ നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ തിന്മകളെ പ്രതീകാത്മകമായി കത്തിച്ച് നന്മയുടെ പുതുവർഷത്തിലേക്കു പ്രവേശിക്കുന്നതാണ് പാപ്പാഞ്ഞി സങ്കൽപം.
