ദില്ലി : ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ അതിക്രമം സ്വാതി മലിവാളിന്റെ നാടകമെന്ന് ആരോപിച്ച് ബിജെപി. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വനിതാ കമ്മീഷൻ പുറത്ത് വിട്ടു. ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാൻ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ദില്ലിയിലെ പല ഭാ​ഗങ്ങളിലായി പരിശോധന നടത്തുന്നതിനിടെയാണ് സ്വാതി മലിവാളിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്.

പുലർച്ചെ മൂന്നേക്കാലോടെയാണ് സ്വാതി മലിവാളിന് നേരെ അതിക്രമമുണ്ടായത്. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചു.

സ്വാതി മലിവാളിനെതിരെ നടന്ന അതിക്രമം ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ദില്ലി പൊലീസിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും രേഖ ശർമ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *