മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയില്‍ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്. കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞത്. ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആരോപിച്ചിരുന്നു. ശിവസേന, അകാലിദൾ അടക്കം മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും ഉൾപ്പെടുത്തണമെന്ന് ദവേ ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണ് മുസ്ലീം ലീഗ് ഉൾപ്പടെ പേരിൽ മുസ്ലീമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ ശ്രമിക്കുന്നതെന്നും പാർട്ടി സുപ്രീം കോടതിയിൽ ആരോപിച്ചു. ഇതേ തുടർന്ന് ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ ഹർജി നൽകിയ വ്യക്തി മതേതരവാദി ആയിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.തുടർന്ന് കേസിൽ മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളെയും കക്ഷിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
