മം​ഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് മം​ഗളൂരുവിലെ നഴ്സിങ് കോളേജിലെ 137ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇവരിൽ 52 വിദ്യാർഥികൾ എ.ജെ. ആശുപത്രിയിലും 42 വിദ്യാർത്ഥികളെ കങ്കനാടി ഫാദർ മുള്ളർ ആശുപത്രിയിലും 18 വിദ്യാർത്ഥികളെ കെഎംസി ആശുപത്രിയിലും 4 പേരെ യൂണിറ്റി ആശുപത്രിയിലും എട്ട് വിദ്യാർത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർഥികൾ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആർ രവി കുമാർ പറഞ്ഞു.

കോളേജിൽ മോശം ഭക്ഷണം വിതരണം ചെയ്യുന്നത് സ്ഥിരം സംഭവമെന്ന് വിദ്യാർഥികൾ ആരോപിച്ചു. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേട‌ിയവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാൻറീനിൽ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീർക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *