ഭോപാല്‍: പശുക്കടത്ത് ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്ലിം യുവാക്കളെ ചുട്ട് കൊന്നതായി പരാതി. രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമവാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും തട്ടി കൊണ്ട് പോയത്. ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ബൊലോറോ കാറില്‍ എത്തിയ ഇവരെ ആക്രമിച്ച് തട്ടി കൊണ്ട് പോവുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. യുവാക്കളെ തട്ടി കൊണ്ട് പോയവര്‍ തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമനടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *