ഇസ്രാഈലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം. തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് പുതിയ ഇസ്രാഈല്‍ പ്രധാനമന്ത്രിയാകും.
എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യമാകും. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്
ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി യെര്‍ ലാപിഡിന് അനുവദിച്ച സമയം ബുധനാഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ബെന്നറ്റിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്.
അതേസമയം, ഇത്തരം സഖ്യങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ലാപിഡിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്രാഈലില്‍ 12 വര്‍ഷത്തോളമായി തുടരുന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല വീഴും. ഇതുമുന്നില്‍ കണ്ട് അധികാരം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളുമായി നെതന്യാഹുവും രംഗത്തെത്തിയിരുന്നു.
ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും കിട്ടി. നെതന്യാഹുവിന് പിന്തുണ നേടാന്‍ കഴിയാതെ വന്നതോടെയാണ് അവസരം ലപീദിനു ലഭിക്കുന്നത്. ഏഴ് സീറ്റുകൾ നേടിയ വലതുപക്ഷ പാർട്ടി യമിനയുടെയും നാല് സീറ്റുകൾ നേടിയ അറബ് കക്ഷി റാആമിന്‍റെയും നിലപാടുകൾ ഇതോടെ നിര്‍ണായകമായി. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് പത്തുദിവസം ബാക്കിയുള്ളതിനാല്‍ നെതന്യാഹു അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഈ ധാരണ അട്ടിമറിക്കാനിടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.
