ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ റാബീസ് വാക്സിനെടുത്ത 14 കാരന്റെ ശരീരം തളർന്നതായി പരാതി. പൂച്ച മാന്തിയതിനെ തുടർന്നാണ് ചേർത്തല കരുവ സ്വദേശികളായ പ്രദീപ്കുമാറിന്റെയും അനിതയുടെയും ഏക മകനായ കാർത്തിക്കിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.അവിടുന്ന് എടുത്ത രണ്ടാം ഡോസ് മുതലാണ് കാർത്തിക്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു.

‘വാക്‌സിനെടുത്തതിൽ പിന്നെയാണ് ഇങ്ങനെ ഉണ്ടാകുന്നത്. ആകെ തളർന്ന് പോവുകയായിരുന്നു. ആദ്യമായാണ് ഇങ്ങനെ ഉണ്ടായത്’ കാർത്തിക് പറഞ്ഞു.

നാല് തവണ വാക്‌സിൻ എടുത്ത ഇടവേളകളിൽ കാർത്തിക്കിനെ കടുത്ത പനിയും തലക്കറക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്‌സിനേഷന്റെ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഒഴിയുകയായിരുന്നു. ലക്ഷണങ്ങൾ ഗൗരവത്തിലെടുക്കാതെ വീണ്ടും ഡോസുകൾ നൽകിയതോടെയാണ് കാർത്തിക്കിന്റെ ശരീരം പൂർണമായും തളർന്നത്.

നിലവിൽ കുട്ടി ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാബീസ് ഇഞ്ചക്ക്ഷൻ മൂലം നാടി വ്യൂഹങ്ങളെ തളർത്തുന്ന അവസ്ഥ കുട്ടിക്ക് ബാധിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗം കുടുംബത്തെ അറിയിച്ചത്.

‘ഏക മകൻ തളർന്നതോടെ ജോലി കളഞ്ഞ് അവനെ പരിചരിക്കുകയാണ് ഞങ്ങൾ. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്. ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്’ കുട്ടിയുടെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *