സൗദി: റമദാൻ – പെരുന്നാൾ സഹായം പൗരൻമാർക്ക് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ രാജാവ്. ഗുണഭോക്താക്കൾക്ക് റമസാൻ സഹായം വിതരണം ചെയ്യാൻ രാജാവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ കുടുംബനാഥനും ആയിരം റിയാൽ നൽകും. കൂടാതെ ഒരോ കുടുബത്തിൽ ഉള്ളവർക്ക് 500 റിയാൽ വീതവും നൽകും.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണം അയക്കുന്നത്. പൗരൻമാർക്ക് സഹായം നൽകാൻ എടുത്ത തീരുമാനത്തിന് സൗദി ഭരണാധികാരിക്കു സാമൂഹിക വികസന മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റാജ്ഹി നന്ദി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കച്ചവടം വലിയ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നത്.
പൗരൻമാരുടെ കെെവശം പണം ഇല്ലാത്തതിനാൽ പലരും സൂക്കിൽ എത്തുന്നത് തന്നെ കുറവായിരുന്നു. റമദാൻ പ്രമാണിച്ച് ലഭിക്കേണ്ട കച്ചവടം ഒന്നും ഇത്തവണ ലഭിച്ചില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കച്ചവടം ഇത്തവണ കുറവാണ്. വർഷങ്ങളായി സൗദിയിൽ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി സമയം മലയാളത്തിനോട് പറഞ്ഞു. രാജാവിന്റെ സഹായം പൗരൻമാരിലേക്ക് എത്തുന്നതോടെ വരും ദിവങ്ങളിൽ കച്ചവടം വർധിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികളായ കച്ചവടക്കാർ.
