ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രനിലപാട്.

2018ല്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട്, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരായ ദുഷ്‌കീര്‍ത്തി കുറയ്ക്കാനും ഇല്ലാതാക്കാനും നടപടിയെടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷം ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷവും കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളുടെയും ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ വ്യക്തികളുടെയും ക്ഷേമം തങ്ങളുടെ പരിധിയില്‍ വരുന്നില്ലെന്ന് പറയുകയാണ്.

വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നീ മന്ത്രാലയങ്ങളുടെ പ്രതികരണം ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ചു. ഈ വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് മന്ത്രാലയങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 ചോദ്യം ചെയ്ത ഹരജിക്കാരില്‍ ഒരാളായ അഖിലേഷ് ഗോഡിയാണ് വിവരാവകാശ രേഖ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *