ന്യൂഡൽഹി: 2002-ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടു പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍, ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ശിക്ഷക്കെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി 2018 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
17 മുതല്‍ 18 വരെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല. എന്നാല്‍, നാലു പേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തിലെ ഈ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
