ഇടുക്കി നെടുങ്കണ്ടം രാജ്‌കുമാർ കസ്റ്റഡി കൊലപാതക കേസിലെ ആറാം പ്രതിയായ പോലീസുകാരൻ മരിച്ചു. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയി പി വര്‍ഗീസ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കേസിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
2019 ജൂണ്‍ 12ന് സാമ്പത്തിക തട്ടിപ്പ് കേസിലാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി മരണപ്പെടുകയായിരുന്നു.
രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരി ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രം. കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തത്. എസ്.ഐ കെ.എ. സാബുവാണ് കേസിലെ ഒന്നാം പ്രതി.
