ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടികാണിച്ച് ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ എടിആര്‍ സമര്‍പ്പിച്ചു. ബ്രിജ്ഭൂഷനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുപ്പെടെയുള്ള താരങ്ങള്‍ക്കെതിരെയാണ് ഹര്‍ജി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ മുദ്രാവാക്യം വിളിച്ചെന്നും ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഗണത്തില്‍ പെടുമെന്നും പരാതിക്കാരന്‍ ആരോപിച്ചതായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായി വ്യക്തമാണ്,” പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍, പരാതിക്കാരന്‍ നല്‍കിയ വീഡിയോയില്‍ ഗുസ്തി താരങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നത് കണ്ടിട്ടില്ലെന്നും വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

പരാതിയുടെ ഉള്ളടക്കത്തില്‍ നിന്നും പരാതിക്കാരന്‍ നല്‍കിയ വീഡിയോ ക്ലിപ്പില്‍ നിന്നും വിദ്വേഷ പ്രസംഗത്തിന്റെ ഒരു കുറ്റവും കണ്ടെത്തിയിട്ടില്ല. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, മറ്റ് ഗുസ്തി താരങ്ങള്‍ എന്നിവരൊന്നും ഈ വീഡിയോയില്‍ അത്തരം മുദ്രാവാക്യം ഉയര്‍ത്തുന്നതായി കാണുന്നില്ല, ”പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *