എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബി.കോം ജയിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം. കോളേജില്‍ എം. കോമിന് ചേര്‍ന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി കോളേജ് മാനേജര്‍. നിഖിൽ പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാർശയിലൂടെയാണെന്ന് കോളേജ് മാനേജർ ഹിലാൽ ബാബു പറഞ്ഞു.
സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരാണ് നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജര്‍ തയാറായില്ല.

‘പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാര്‍ശയില്‍ അഡ്മിഷന്‍ കൊടുത്തതാണ്. സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് നോക്കി. ശുപാര്‍ശ ചെയ്തത് ആരാണെന്ന് ഞാന്‍ പറയുന്നത് എങ്ങനെയാ?’, ഹിലാല്‍ ബാബു പറഞ്ഞു.

നിഖിലിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്.എഫ്.ഐ. ജില്ലാക്കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. മൂന്ന് മാസം മുമ്പ് തന്നെ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഏരിയാ സമ്മേളത്തില്‍ സി.പി.എം. നേതൃത്വം ഇടപെട്ടാണ് നിഖിലിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളിയാഴ്ച ആലപ്പുഴയില്‍ തുടങ്ങിയ ജില്ലാ സമ്മേളനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുമുന്നോടിയായി സി.പി.എം. ഫ്രാക്ഷന്‍ യോഗം ചേര്‍ന്നപ്പോള്‍ വിഷയം ചര്‍ച്ചയ്ക്കുവന്നെന്നാണ് സൂചന.

sfi former area secretary, fake degree certificate

Leave a Reply

Your email address will not be published. Required fields are marked *