ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഡയറി കൈമാറേണ്ടത്.

കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സർക്കാ‍ർ നൽകണമെന്നും സിബിഐ കോടതിയില്‍‍‍ ആവശ്യപ്പെട്ടു. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍‍‍ പറഞ്ഞു. ജസ്നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നുനെന്ന് കേന്ദ്ര സർക്കാരിനായി എഎസ്ജിയും പറഞ്ഞു.

കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ നിലപാട്. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോള്ജ് വിദ്യാർത്ഥിനിയായ ജസ്നയെ കാണാതാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *