കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണിയെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ല വീട്ടിൽ ഷാരൂഖ് ഖാൻ (22 വയസ്സ്) നെയാണ് ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ.ബൈജു ഐ പി എസ്സിൻ്റെ കീഴിലുള്ള സംഘം ബാഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

01.05.22തിയ്യതി മോഡേൺ ബസാറിലെ ട്രൈബ്സോൾ എന്ന റെഡീമെയ്ഡ് ഷോപ്പിൽ ഒരാൾ എം ഡി.എം.എ വില്പന നടത്തുന്നുണ്ടെന്ന് നല്ലളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ നിന്നും 48.80 ഗ്രാം അതിമാരക എം. ഡി.എം.എ യും 16,000 രൂപയും കണ്ടെടുത്തെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ലഹരിമരുന്ന് നിയമാനുസരണം കസ്റ്റഡിയിലെടുത്ത് പ്രതിയെ അന്വേഷിച്ചെങ്കിലും പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.

ഒരു വർഷത്തിനു ശേഷം ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസ്സി ൻ്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഷാരൂഖിനെ കുറിച്ച് രഹസ്യമായി അന്വേഷിക്കുകയും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ബാഗ്ലൂരിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.

തുടർന്ന് ഈ മാസം നല്ലളം ഇൻസ്പെക്ടർ കെ.എ ബോസിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് തിരിക്കുകയായിരുന്നു.ബാഗ്ലൂരിലെ ബന്ധങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കർണ്ണാടക രജിസ്ട്രേഷൻ വാഹനം വാടകക്ക് എടുത്ത് പ്രതികൂല കാലാവസ്ഥയിലും പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.ഷാരൂഖിനെ പിടികൂടുന്നതിനായി കർണ്ണാടക സ്ക്വാഡിൻ്റെ സഹായത്തോടെ അവിടുത്തെ മുമ്പ് ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.പ്രതിനിരന്തരമായി മാറി മാറി താമസിക്കുന്നത് പോലീസിന് വെല്ലുവിളിയായിരുന്നു.പ്രതി യിലേക്ക് എത്തുന്നതിനു വേണ്ടി കർണാടക സ്വദേശിയടക്കം നിരവധി പേരെ കിലോമീറ്ററോളം ബാംഗ്ലൂർ നഗരത്തിലൂടെ പിൻതുടർന്ന് പിടികൂടിയും കേരളത്തിൽ നിന്നും തുടർച്ചയായി നാലു ദിവസത്തോളം രാപകലില്ലാതെ ജോലി ചെയ്തതിനു ശേഷമാണ്
പ്രതിയെ ബാഗ്ലൂരിലെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിലെ പതിനൊന്നാം നിലയിലുള്ള റൂമിൽ നിന്നും സാഹസികമായി പിടികൂടിയത്.പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാമോളം എംഡിഎംഎ യും കണ്ടെടുത്തു.ഇത് കൂടാതെ മറ്റ് ലഹരിമരുന്ന് കേസുകളും ഇയാൾക്കെതിരെ ഉണ്ട്.

നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എം ഡി.എം.എ എത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും ബാഗ്ലൂരിലെ എം ഡി.എം.എ ‘കുക്ക്’ ചെയ്യാൻ സഹായിക്കുന്ന ആളെ കുറിച്ചും ജില്ലയിൽ ഇയാളിൽ നിന്നും ലഹരിമരുന്ന് വാങ്ങുന്നവരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള നിരവധി രാസലഹരിക്ക് അടിമകളായ യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു.കർണ്ണാടകയിൽ ഇയാളെ ലഹരി മരുന്നുമായി പിടികൂടിയിരുന്നെങ്കിലും കേസ് ഒതുക്കി തീർക്കുകയായിരുന്നു.

തികച്ചും ആഡംബര ജീവിത രീതിയാണ് പ്രതിയുടെതെന്നും ഇയാൾ പ്രീമിയം ഇനത്തിൽപ്പെട്ട ഡ്രസ്സുകളും മറ്റു വസ്തുക്കളുമാണ് ഉപയോഗിക്കുന്നതെന്നും, അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ബി.എം ഡബ്ല്യു യുടെ ബൈക്കും കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതായും അവ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചതായും പ്രതിയുടെ ലഹരി മാഫിയ ബന്ധം കണക്കിലെടുത്ത് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫറോക്ക് എ സി പി സിദ്ധിക്ക് പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, നല്ലളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി സന്തോഷ് കുമാർ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *