കണ്ണൂർ കാപ്പിമല വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടി. കൃഷി നാശം ഉണ്ടായെങ്കിലും ആളപായമില്ല. എളയാവൂരിൽ ദേശീയ പാത നിർമാണം നടക്കുന്ന ഇടത്ത് മതിൽ ഇടിഞ്ഞു. കക്കാട് പുഴ കരവിഞ്ഞ് ഒഴുകിയതോടെ റോഡ് വെള്ളത്തിലായി. കീഴാറ്റുരിൽ ദേശീയപാത നിർമാണ നടക്കുന്നതിന് സമീപത്തെ വയലുകൾ വെള്ളത്തിൽ മുങ്ങി.
കാപ്പിമല വൈതൽകുണ്ട് വെള്ള ചാട്ടത്തിന് സമീപമുണ്ടായ ഉരുൾ പൊട്ടലിൽ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്ത് ഈ പരിസരത്ത് ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.ഇവിടെ നിന്നു ആളുകളെയും മാറ്റി പാർപ്പിച്ച് തുടങ്ങി.എളയാവൂരിൽ ദേശീയ പാത നിർമാണം നടക്കുന്ന ഭാഗത്താണ് മതിൽ ഇടിഞ്ഞത് അഞ്ച് വീടുകൾക്ക് ഭീഷണിയായി വലിയ ഗർത്തമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കക്കാട് പുഴ കരകവിഞ്ഞതോടെ വീടുകളിലേക്കും വെള്ളം കയറി.ചെക്കിച്ചിറയിൽ നിരവധി വീടുകളിൽ വെള്ളം കയറി. രോഗികളെ ഫയർഫോഴ്സ് എത്തി ബന്ധു വീടുകളിലേക്ക് മാറ്റി.
കരുവഞ്ചാൽ മുണ്ടച്ചാലിൽ അഞ്ചു വീടുകളിൽ വെള്ളം കയറി.ചൊക്ലി ഒളിവിലത്തു മതിൽ ഇടിഞ്ഞു വീണു രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാതമംഗലത്ത് കനത്ത മഴയിൽ വീട്ടു കിണർ ഇടിഞ്ഞു താഴ്ന്നു.പാണപ്പുഴ പുതിയ പോസ്റ്റു ഓഫിസിനു സമീപത്തെ ബി.പി. നളിനിയുടെ വീട്ടു കിണറാണ് ഇന്ന് പുലർച്ചെ ഇടിഞ്ഞത്.പാനൂർ കടവത്തൂർ ടൗൺ വെള്ളത്തിലായി. സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറി. തൂവക്കുന്നിൽ മരം വീണ് വീട് ഭാഗികമായി തകർന്നു .തളിപ്പറമ്പ്-ചപ്പാരപ്പടവ് റോഡിൽ വെള്ളം കയറി.കണ്ണൂർ ഉളിക്കൽ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി.
