തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ആലപ്പുഴയിൽ നിന്നെത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്താറുള്ള കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും ദൗത്യത്തിൽ പങ്കാളികളായിരുന്നു.

മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കാൻ എത്തിച്ച ലോഹനിർമിത വളയങ്ങളിൽ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങൾ തിരികെക്കയറി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ വിദഗ്ധനും അഗ്നിരക്ഷാ സേനയുടെ ടാസ്ക് ഫോഴ്സും കിണറ്റിലിറങ്ങി പരിശോധിച്ചു. ഏതാനും അടി പിന്നിട്ടാൽ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയാമെന്നതിനാൽ തിരികെ കയറി. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയർ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *