ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ വീട്ടിലേക്ക് ഉടൻ മാറിയേക്കും. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു. സൗത്ത് ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് താമസിച്ചിരുന്ന നിസാമുദ്ദീൻ ഈസ്റ്റിലെ ബി 2 വസതിയിലേക്കാണു രാഹുൽ മാറുകയെന്നാണു റിപ്പോർട്ട്.
അമ്മ സോണിയ ഗാന്ധിയുടെ ജൻപഥിലെ വസതിയിലാണ് രാഹുൽ ഇപ്പോൾ താമസിക്കുന്നത്. രാഹുലിന്റെ ഓഫിസിന്റെ പ്രവർത്തനവും അങ്ങോട്ടു മാറ്റിയിരുന്നു. 1991 മുതൽ 1998 വരെ ഷീല ദീക്ഷിത് താമസിച്ചിരുന്നതാണു രാഹുലിന്റെ പുതിയ വീട്. ഒരിടവേളയ്ക്കുശേഷം 2015ൽ ഇവിടേക്ക് ഷീല മടങ്ങിയെത്തി. സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറുകയാണെന്നു ഷീലയുടെ മകൻ സന്ദീപ് ദീക്ഷിത് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
സന്ദീപ് മാറുകയാണെന്ന് അറിഞ്ഞതോടെയാണ് ഷീല ദീക്ഷിതിന്റെ ഓർമകളുള്ള വസതി പുതിയ വീടാക്കാൻ രാഹുൽ തീരുമാനിച്ചതെന്നാണു ദേശീയ മാധ്യമം പറയുന്നത്. ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ച മജിസ്ട്രേട്ട് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വത്തിലെ അയോഗ്യത തുടരും.
