മുതലപ്പൊഴി യിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച കുഞ്ഞുമോൻ, സുരേഷ്, റോബിൻ, ബിജു എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ പാക്കേജ്.വീട്, ജോലി, കടാശ്വാസം എന്നിവ ഉറപ്പാക്കിയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്.
ഇൻഷൂറൻസായി ലഭിക്കുന്ന തുക കൂടാതെ ഉള്ള ഉറപ്പുകളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഡ്രഡ്ജിങ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പുമായി നാളെ തന്നെ ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചേർന്ന മന്ത്രി സഭാ ഉപസമിതി തീരുമാനിച്ചു.
പ്രദേശത്ത് അത്യാധുനിക ലൈറ്റുകൾ സ്ഥാപിക്കും. ലത്തീൻ സഭ വികാരി ജനറൽ യൂജിൻ പെരേരയ്ക്ക് എതിരായ കേസ് പിൻലിക്കില്ലെന്ന സൂചനയും മന്ത്രി നൽകി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടയിൽ മുതലപ്പൊഴിയിൽ കേന്ദ്ര സംഘമെത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമായിരുന്നു സംഘത്തിൻ്റെ സന്ദർശനം.
ഫിഷറീസ് മന്ത്രലായ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുക. തുടർ നടപടികൾ ആലോചിക്കാൻ മന്ത്രിസഭാ ഉപസമിതി നാളെ വീണ്ടും യോഗം ചേരും.
