അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്ത് വിടാത്തതിനെ തുടർന്ന് തമിഴ്നാട് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജൂലൈ 15ന് ഫീൽഡ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തി.

ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പർ കോതയാറിൽ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. “അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകൾ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം കുടിക്കാം. എന്നാൽ കാര്യമായി തീറ്റയൊന്നും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഒരു പ്രദേശത്ത് ഒതുക്കി നിർത്തിയിരിക്കുകയാണ്. ഒരു ഗേറ്റും സ്ഥാപിച്ചിട്ട് നിരീക്ഷണ സംഘത്തെയും നൈസായിട്ട് പിൻവലിച്ചിട്ടുണ്ട്. ഡ്രോൺ വഴിയാണ് ഇപ്പോൾ നിരീക്ഷണം” എന്നൊക്കെ പ്രചരിപ്പിച്ച് നിരവധി സംഘങ്ങൾ വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെയും അരികൊമ്പൻ ഗ്രൂപ്പുകൾക്കെതിരെയും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *