ന്യൂഡൽഹി∙ മണിപ്പുരിൽ കുക്കി ഗോത്രവിഭാഗക്കാരയ 2 സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. യുവതിയെ വലിച്ചുകൊണ്ടുപോകുന്നതായി വിഡിയോയിൽ കാണുന്ന പച്ച ഷർട്ട് ധരിച്ച ഹുയിറം ഹെറോദോസ് സിങ് അടക്കമുള്ള നാലുപേരാണ് പിടിയിലായത്. പ്രതികളിലൊരാളായ ഹുയിറം ഹെറോദോസിന്റെ വീടിനു നാട്ടുകാർ വ്യാഴാഴ്ച വൈകുന്നേരം തീയിട്ടു. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.

തലസ്ഥാനമായ ഇംഫാലിൽ നിന്നു 5 കിലോമീറ്റർ അകലെ കാൻഗ്പോക്പി ജില്ലയില്‍ മേയ് നാലിനാണു ദാരുണസംഭവം നടന്നത്. നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പുറത്തായ വിഡിയോയിലുള്ളത്. മേയ് ആദ്യം മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ ജനരോഷമുയർന്നതോടെയാണു അറസ്റ്റ് നടപടികളിലേക്കു പൊലീസ് കടന്നത്.

മേയ് നാലിനു സുരക്ഷിത സ്ഥാനം തേടി വനപ്രദേശത്തേക്കു രക്ഷപ്പെടാൻ ശ്രമിച്ച ഒരു ചെറിയ സംഘത്തിൽ അംഗങ്ങളായിരുന്നു ആക്രമിക്കപ്പെട്ട ഈ സ്ത്രീകളെന്നാണു പൊലീസ് നൽകുന്ന വിവരം. രണ്ടു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അൻപത്താറുകാരനായ പിതാവും 19കാരനായ മകനും 21കാരിയായ മകളുമാണ് ഇവർ. 42, 52 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന 19കാരനെ പൊലീസിനു മുന്നിലിട്ട് ആൾക്കൂട്ടം കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *