തിരുവനന്തപുരം: ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒൻപത് ലക്ഷവും കുടുംബത്തിന് നൽകും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ജ്യൂസ് വാങ്ങിക്കൊടുത്ത് അസ്ഫക് ആലം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം ആലു മാർക്കറ്റിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതി അസ്ഫാക് ആലം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. പിന്നീട് ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ മന്ത്രി വീണ ജോർജ്ജ് സംസ്ഥാന സർക്കാരിന്റെ അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. പ്രതി അസ്ഫാക് ആലം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

താൻ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസ്‌ഫക്കിന്‍റെ മൊഴി. ഇയാൾ നേരത്തെ ദില്ലിയിൽ പത്ത് വയസുകാരി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പിടിയിലായിരുന്നു. റിമാന്റിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. ദില്ലിയിൽ നടത്തിയതിലും അതിക്രൂരമായ കുറ്റകൃത്യത്തിലൂടെ ബിഹാർ സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പ്രതിയുടെ പൗരത്വം അടക്കം അന്വേഷിക്കാൻ പൊലീസ് സംഘം ബിഹാറിലേക്ക് പോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *