കട്ടപ്പന/കോട്ടയം∙ രണ്ടു മാസത്തിലധികമായുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കിയാണ് ആൻ മരിയ യാത്രയാകുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കട്ടപ്പനയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആൻ മരിയയെ വേഗത്തിൽ എത്തിക്കാനായി കേരളം കൈകോർത്തതും വെറുതെയായി.
രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയ് (17) വെള്ളിയാഴ്ച രാത്രി 11.41ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആൻ മരിയയുടെ നില ഗുരുതരമായിരുന്നു. ന്യുമോണിയയും കരളിന്റെ പ്രവർത്തനം നിലച്ചതുമാണ് സ്ഥിതി വഷളാക്കിയത്. കൊച്ചി അമൃത ആശുപത്രിയിൽനിന്നു ജൂലൈയിലാണ് ആൻ മരിയയെ കോട്ടയത്തേയ്ക്കു മാറ്റിയത്.
പണിക്കൻകുടിയിൽ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ വിവരം അറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ സേവനം ലഭ്യമാക്കി. പൊലീസിന്റെ അകമ്പടിയോടെ മൂന്നു മണിക്കൂറിനകം കുട്ടിയെ ആംബുലൻസിൽ അമൃത ആശുപത്രിയിൽ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി ചികിത്സ ആരംഭിച്ചു.
ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയും മികച്ച ചികിത്സയാണ് ആൻ മരിയയ്ക്ക് ലഭ്യമാക്കിയത്. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളും കാണിച്ചു. എന്നാൽ ന്യുമോണിയ ബാധിച്ചത് ഉൾപ്പെടെ തിരിച്ചടിയായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി ആൻ മരിയ ഈ ലോകത്തോടു വിടപറഞ്ഞു. ആൻ മരിയയുടെ മൂത്ത സഹോദരി കാനഡയിലാണ്. സംസ്കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
