സര്‍ക്കാര്‍ നൽകേണ്ട സഹായം സമയത്ത് ലഭ്യമാക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി 84 കോടി രൂപ അനുവദിക്കാൻ തീരുമാനം.വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 817 കോടി നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. തുറമുഖത്തിന് ആവശ്യമായ പടുകൂറ്റൻ ക്രെയിനുമായി ആദ്യ കപ്പൽ ഒക്ടോബര്‍ നാലിന് എത്താനിരിക്കെ പണമില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് തുറമുഖ നിര്‍മ്മാണ കമ്പനി. ആദ്യ ക്രെയിൻ കയറ്റി കപ്പൽ വരുന്നത് ചൈനയിൽ നിന്നാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി പല കപ്പലുകളിലായി 32 ക്രെയിനുകൾ കൂടി വിഴിഞ്ഞത്തെത്തും. 2024 മെയിൽ കമ്മീഷൻ ചെയ്യണമെന്നിരിക്കെ തുറമുഖ നിർമ്മാണ പ്രവര്‍ത്തനങ്ങൾ അതിവേഗം തീര്‍ക്കേണ്ടതുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിന് നൽകേണ്ട 1463 കോടിയിൽ ആദ്യ ഗഡു പോലും തീര്‍ത്ത് കൊടുക്കാൻ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിൽ 817 കോടിയും അടിയന്തരമായി കണ്ടെത്തേണ്ടത്. 3600 കോടി വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നെങ്കിലും ഗ്യാരണ്ടിയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹഡ്കോയും നബാര്‍ഡും പിൻമാറിയതോടെ പ്രതിസന്ധി കനത്തു. ക്രെയിൻ ഇറക്കാൻ മാത്രം 2000 കോടി ചെലവ് കണക്കാക്കിയ അദാനി പോര്‍ട് അധികൃതര്‍ പണമില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ്അടിയന്തരമായി 84 കോടി കൊടുക്കാൻ നടപടിയായത്. തൽക്കാലത്തേക്ക് പണം കെഎഫ്സിയിൽ നിന്നെടുക്കുന്ന പണം അടുത്ത ദിവസം തന്നെ കൈമാറും. 817 കോടി വിജിഎഫ് ലഭ്യമാക്കാൻ നബാര്‍ഡുമായി തന്നെ ധാരണയായെന്നും രണ്ടാഴ്ചക്ക് അകം തുക ലഭ്യമാക്കുമെന്നാണ് സര്‍ക്കാര് വൃത്തങ്ങളുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *