ഗർഭിണിയായ യുവതിയെ ജീവനോടെ അമ്മയും സഹോദരനും കൂടി കത്തിച്ചു. അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. സംഭവത്തിൽ, യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ ഹാപൂരിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതേ ഗ്രാമത്തിലെ യുവാവുമായി അടുപ്പത്തിലായ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഗർഭിണിയാണെന്ന വിവരമറിഞ്ഞ വീട്ടുകാർ യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
വ്യാഴാഴ്ച അമ്മയും സഹോദരനും ചേർന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു.
