കേരള മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം. അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. ജെഡിഎസ് കേരള ഘടകവും ഗൗഡയുടെ പ്രസ്താവന തള്ളിയിട്ടുണ്ട്.
ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി.എം. ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ വിവാദ പരാമര്‍ശം.

‘കേരളത്തില്‍ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എം.എല്‍.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണന്‍കുട്ടി) സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’, ദേവ ഗൗഡ പറയുകയണ്ടായി.

മുന്‍ പ്രധാനമന്ത്രിയായ ദേവ ഗൗഡയെ പോലൊരാള്‍ തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തമാണ്, അസംബന്ധമാണ്’, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാര്‍ പറഞ്ഞു.

ജെഡിഎസിന്റെ ദേശീയ നേതൃത്വം എടുത്ത തീരുമാനത്തോട് യോജിച്ചുപോകാന്‍ കഴിയില്ലെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചതാണെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും വ്യക്തമാക്കി. ‘എന്റെ അറിവില്‍ ജെഡിഎസ് തീരുമാനത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകും. ബിജെപിയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല. ജെഡിഎസ് കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുകയാണ്’, കൃഷ്ണന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *