വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ടെന്നും പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്ത സാധ്യതകള്‍ക്കാണ് വാതില്‍ തുറക്കുക. കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും.

ഇതിന് പുറമെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സിഎംഎസിജിഎം, ഒഒസിഎല്‍ തുടങ്ങിയ കമ്പനികള്‍ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *