ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം കഴിഞ്ഞ ഏഴര വർഷം സാക്ഷ്യം വഹിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷന്റെ മായനാട് നടപ്പാലത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും ആരോഗ്യം എന്ന പ്രഖ്യാപിത നിലപാടിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് വെൽനെസ്സ് സെന്ററുകൾ. സർക്കാർ ആശുപത്രികളെ ജനങ്ങളാകെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറിയെന്നും മന്ത്രി പറഞ്ഞു. വികസന നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം. ഇത്തരം പ്രവർത്തങ്ങൾക്ക് നിരവധി അംഗീകാരങ്ങളാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ളത്. കോർപ്പറേഷന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മേത്തോട്ടുതാഴം, മാത്തോട്ടം എന്നിവിടങ്ങളിലാണ് നിലവിൽ സെന്ററുകളുള്ളത്. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ജെ.എച്ച്.ഐ., ശുചീകരണത്തൊഴിലാളി നടപ്പാലത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലുണ്ടാവുക. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് പ്രവർത്തന സമയം. കോട്ടൂളി, വേങ്ങേരി, പുതിയറ, സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലും രണ്ടുമാസത്തിനുള്ളിൽ കേന്ദ്രം തുടങ്ങും.നടപ്പാലത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് സമീപം നടന്ന ചടങ്ങിൽ കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, കൗൺസിലർമാരായ സ്മിത വള്ളിശ്ശേരി, ഇ എം സോമൻ, ഫെനിഷ കെ സന്തോഷ്‌, എം സി അനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ ഇൻചാർജ് കെ പ്രമോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *