എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ കൊവിഷീൽഡിന് അംഗീകാരം. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല.
കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെട്ടിരുന്നില്ല. ഇത് ഈ വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കാമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്‌സ്ഫഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. മറ്റുള്ളവയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ നിലപാട്.
