സ്പിരിറ്റ് മോഷണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജവാന്‍ റം ഉല്‍പ്പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ തിങ്കളാഴ്ച തന്നെ പുതിയ ജനറല്‍ മാനേജറെ നിയമിക്കുമെന്നും സൂചനയുണ്ട്.

അതേസമയം തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തതത്.

ഇവര്‍ക്കെതിരെ നടപടിക്കു കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (കെഎസ്ബിസി) എംഡി യോഗേഷ് ഗുപ്തയാണ് ഉത്തരവിട്ടത്. കെഎസ്ബിസിയുടെ കീഴിലാണ് ടാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മധ്യപ്രദേശില്‍നിന്ന എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റാണു കാണാതായിരുന്നു. ഉന്നത ഉദ്യോഗസ്ഥസംഘം സ്പിരിറ്റ് മറിച്ചുവിറ്റുവെന്നാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍.

അതിനിടെ, ടാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍ത്തിവച്ച ജവാന്‍ മദ്യത്തിന്റെ ഉത്പദാനം തിങ്കളാഴ്ച പുനരാരംഭിക്കും. സസ്‌പെന്‍ഡ് ചെയ്ത ജനറല്‍ മാനേജര്‍ക്കു പകരം പുതിയ ജനറല്‍ മാനേജരെ നിയമിച്ച് താത്കാലിക ചുമതല നല്‍കിയാകും മദ്യ ഉത്പാദനം പുനരാരംഭിക്കുക. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒളിവില്‍ പോയതിനെത്തുര്‍ന്നാണ് ജവാന്‍ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതിനൊപ്പം വെട്ടിപ്പിനെത്തുടര്‍ന്ന് സ്പിരിറ്റ് ക്ഷാമവും നേരിട്ടിരുന്നു.

സംഭവത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഒരു ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂര്‍ സ്വദേശി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *